
വഴികളേറെ
നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ,
കാഴ്ചകളിൽ നിന്ന്
നടവഴികളിൽ നിന്ന്
വാഴ്‌വിന്റെ പല ചെടിപ്പടർപ്പുകൾ
പടർന്ന് കയറിയിട്ടുണ്ടാവും
ഏതൊരാളിലും.
ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ച
കടലിലേക്കൊരു കുഞ്ഞു സൂര്യൻ
ചൂട്ടുകത്തിച്ചു വരും പോലെ,
അകമുറിവുകളിൽ
മിന്നാമിന്നികൾ ചേക്കേറും.
ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട
തണൽമരമെന്ന പോലെ
നിവർന്നു നിൽക്കാനാവും ചിലപ്പോൾ.
പൊടുന്നനെ,
ഇലകളെല്ലാം
കൊഴിഞ്ഞു തളർന്നൊരു
ഒറ്റമരത്തടിയെന്നും തോന്നാം.
വീണ്ടും തളിർത്തൊരു
പൂമരമാവാൻ
ഒറ്റ മഴ മതിയാവും.
കിതപ്പുകൾക്കപ്പുറത്തേക്ക്
ഏതിടി മിന്നലിലും
ഉള്ളുലയാതെ പറക്കാനറിയുന്നൊരു
പറവയുണ്ടാവുമുള്ളിൽ.
അപകട വളവുകളിൽ
ചൂട്ടു കെട്ടുപോയവനെപ്പോലെ
ആധികൾ അകത്തുറഞ്ഞു
കൂടുന്ന നേരങ്ങളും വന്നു പോകും.
ഏതിരുളിലും ചതുപ്പിലും
ഉണർന്നു കത്താൻ
തീയും വെട്ടവുമുണ്ടകത്തെന്ന്
നമ്മൾ വീണ്ടും ഉർവ്വരമാവും.
നമ്മളങ്ങനെ
വരണ്ടും നിറഞ്ഞുമൊഴുകുന്നൊരു
തടാകമാവും.
ഇലകളും പൂക്കളും
പുറം കാഴ്ചകളിൽ മടുത്ത്
നെഞ്ചിൻ ഉൾവെളിച്ചത്തിലേക്കും
ആത്മതീർത്ഥത്തിലേക്കും
നനയാനിറങ്ങും.
ജലമൂറ്റി തളർന്നു നരച്ച വേരുകൾ
ഉടൽ പുറത്തേക്ക്,
മുടിയിഴകളിലേക്ക്
നരവെള്ളക്കൊടിയേന്തി
മേയാൻ വരും.
ഉടലിൽ വരൾച്ചയും
ആത്മാവിൽ മഞ്ഞുകാലവുമാകുമപ്പോൾ.
വസന്തം
ഒളിച്ചു കളിക്കാൻ
വിളിക്കുമ്പോൾ
തോറ്റു കൊടുക്കുന്നവർക്കേ
പ്രായമാകുന്നുള്ളൂ.